ചെങ്ങന്നൂർ: കേരളം ലഹരി മാഫിയയ്ക്ക് വളക്കൂറുള്ള മണ്ണായി മാറിയെന്നും ലഹരി മാഫിയായുടെ തലസ്ഥാനമായി സംസ്ഥാനം മാറുകയാണെന്നും ഡോ. മറിയം ഉമ്മൻ.
ചെങ്ങന്നൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി എബി കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച റോഡ് ഷോ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. മയക്കുമരുന്ന് ഉപയോഗം സംസ്ഥാനത്ത് ഭയാനകമായ രീതിയിൽ വർധിച്ചുവരികയാണെന്നും അവർ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരേ രൂക്ഷമായ വിമർശനമാണ് ഡോ. മരിയ ഉമ്മൻ ഉന്നയിച്ചത്.
സംസ്ഥാനത്ത് നിലവിൽ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളത്. ഭരണമാറ്റത്തോടൊപ്പം ചെങ്ങന്നൂരിലും മാറ്റം വരണമെന്ന് ഇവിടത്തെ ജനങ്ങൾ ആഗ്രഹിക്കുന്നു.
ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വിശ്വസ്തരിലൊരാളായ എബി കുര്യാക്കോസ് മണ്ഡലത്തിന് ഏറ്റവും അനുയോജ്യനായ സ്ഥാനാർഥിയാണെന്നും ഡോ. മരിയ ഉമ്മൻ പറഞ്ഞു.
യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി സുനിൽ പി. ഉമ്മൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.വി. ജോൺ, അഡ്വ. ജോർജ് തോമസ്, അഡ്വ. ബിപിൻ മാമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു.